കോവിഡ് വാക്സിൻ വിവാദം: എന്താണ് യാഥാർഥ്യം?

‘‘വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങൾ കോവിഷീൽഡിന്റെ അപകടസാധ്യതകൾ, നേട്ടങ്ങൾ പരിഗണിക്കുമ്പോൾ വളരെ അപൂർവ്വമാണെന്ന് ‌ റിപ്പോർട്ട് ചെയ്തിട്ടുണ്ട്’’- ഡോ. ബി. ഇക്ബാൽ എഴുതുന്നു.

കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക കോടതിയിൽ സമ്മതിച്ചതായുള്ള വാർത്തകൾ കോവിഡ് വാക്സിനെ സംബന്ധിച്ച്‌ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

AstraZeneca (ആസ്ട്രസെനെക്ക) മരുന്നു കമ്പനി വിപണനം ചെയ്യുന്ന കോവിഡ് വാക്സിൻ കോവിഷീൽഡ്‌ (Covishield) ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്തതാണ് ഫീൽഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് ആസ്‌ട്രാസെനെക്ക ചെയ്തിട്ടുള്ളത്.

കോവിഷീൽഡ്‌ (Covishield) ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്തതാണ് ഫീൽഡ് ട്രയലിനായി ഫണ്ടിംഗ് നടത്തുക മാത്രമാണ് ആസ്‌ട്രാസെനെക്ക ചെയ്തിട്ടുള്ളത്.

ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്‌സിനോളജി പ്രൊഫസർ സാറാ കാതറിൻ ഗിൽബെർട്ടിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് വാക്‌സിന്റെ അടിസ്ഥാന ഗവേഷണം നടത്തിയത്. ഇവരാണ് വാക്‌സിനായി വൈറൽ വെക്‌റ്റർ വാക്‌സിൻ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ദശലക്ഷക്കണക്കിന് ആളുകൾ ഗുരുതരമായ പാർശ്വഫലങ്ങളില്ലാതെ വാക്സിൻ എടുത്തിട്ടുണ്ട്.

വാക്‌സിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാൻ ആസ്ട്രസെനെക്ക യോഗ്യതയുള്ള ഏജൻസിയല്ല. മരുന്നിന്റെ പേറ്റന്റ്‌ കൈവശമുള്ളതിനാൽ ആസ്ട്രസെനെക്ക കോടതിയിൽ മൊഴികൊടുത്തതാവാം.

വാക്സിനേഷനിലൂടെ രക്തം കട്ടപിടിക്കുന്നതിനുള്ള വളരെ അപൂർവമായ സാധ്യത നേരത്തെ തന്നെ വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ നേട്ട കോട്ട വിശകലനം നടത്തി, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ലോകാരോഗ്യ സംഘടന തുടങ്ങിയ സ്ഥാപനങ്ങൾ കോവിഷീൽഡിന്റെ അപകടസാധ്യതകൾ, നേട്ടങ്ങൾ പരിഗണിക്കുമ്പോൾ വളരെ അപൂർവ്വമാണെന്ന് ‌ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാക്സിനുകൾ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളും അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കാം.

മാത്രമല്ല കോവിഡാനന്തര അവസ്ഥ/സിൻഡ്രോമിന്റെ (Post Covid Condition/Syndrome) ഭാഗമായി രക്തകട്ടകൾ ഉണ്ടാകാം (ത്രോംബോ എംബോളിസം), പ്രത്യേകിച്ച് പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം പോലുള്ള രോഗാവസ്ഥയുള്ള പ്രായമായവരിലും എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. വാക്സിൻ സ്വീകരിച്ച പലർക്കും നേരത്തെ കോവിഡ്‌ വന്നിരിക്കാൻ സാധ്യതയുണ്ട്‌. ചിലരെ രോഗലക്ഷണമില്ലാതെ കോവിഡ്‌ ബാധിക്കാം. അതുകൊണ്ട്‌ രോഗലക്ഷണങ്ങൾ കണ്ടാൽ അത്‌ വാക്സിൻ മൂലമെന്ന് തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്‌.

നിർഭാഗ്യവശാൽ , 1796-ൽ വസൂരിക്കുള്ള ഫലവത്തായ വാക്സിൻ അവതരിപ്പിച്ച എഡ്വേർഡ് ജെന്നറുടെ കാലം മുതൽ, വാക്സിനുകൾ വഴി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കപ്പെട്ടിട്ടും, ആന്റി വാക്സേഴ്സ് (Anti Vaxxers) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വാക്സിൻ വിരുദ്ധർ ഇപ്പോഴും സജീവമായി പ്രവർത്തിക്കയും ഇടക്കിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വിവാദങ്ങൾ സ്രഷ്ടിച്ച്‌ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കയും ചെയ്ത്‌ വരുന്നുണ്ട്‌. . ഇവരെ പിന്തുണക്കുന്നവരാണു പുതുമയൊന്നുമില്ലാതെ ആസ്ട്രസെനെക്കെയുടെ കോടതി പരാമർശം ഇപ്പോൾ വിവാദമാക്കിയിട്ടുള്ളത്.

ആധുനിക ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധുനിക വാക്സിനുകൾ വളരെ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടവയാണ്. ചില അർബുദങ്ങളെപ്പോലും പ്രതിരോധിക്കുന്നതിനും വാക്സിനുകൾ പ്രയോഗിച്ച് വരുന്നു. ഉദാഹരണമായി Human Papilloma Virus Vaccine: HPV (ഗർഭാശയ കാൻസർ), Hepatitis B Vaccine (കരൾ കാൻസർ) തുടങ്ങിയവ. എച്ച്.ഐ.വി / എയ്‌ഡ്‌സ് പോലുള്ള മറ്റ് പകർച്ചവ്യാധികൾക്കുള്ള വാക്‌സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments